ചങ്ങനാശേരി: വെരൂർ സെന്റ് മേരീസ് എൽപി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ. ഇന്നലെ രാവിലെ ഒമ്പതിനാണ് സ്കൂള്‍ വളപ്പില്‍വച്ച് നാലുവയസുകാരനായ വിദ്യാര്‍ഥിക്കു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കുട്ടി ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ നായ കടിക്കുകയായിരുന്നു. പേടിച്ചു നിലത്തുവീണ കുട്ടിയുടെ ദേഹത്തും ചെവിയിലും തലയിലും നായ വീണ്ടും കടിച്ചു.
കുട്ടിയെ നായ ആക്രമിക്കുന്നതുകണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തേജസ് ഓടിയെത്തിയപ്പോള്‍ സിസ്റ്ററെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. മറ്റ് അധ്യാപകരും സ്കൂളില്‍ കുട്ടികളുമായെത്തിയ മാതാപിതാക്കളും ബഹളം വച്ചപ്പോള്‍ നായ വെരൂര്‍ ലൈബ്രറി ഭാഗത്തേക്ക് ഓടിപ്പോയി. ഗേറ്റ് ഭാഗത്തുവച്ച് രണ്ടു കുട്ടികളെ ആക്രമിച്ചശേഷം നായ സ്റ്റാഫ് റൂമിലേക്ക് ആദ്യം ഓടിക്കയറിയിരുന്നു. അവിടെനിന്ന് ഓടിച്ചുവിട്ടപ്പോഴാണ് നാലുവയസുകാരനെ ആക്രമിച്ചത്.
നായ ആക്രമിച്ച മൂന്നു കുട്ടികളെയും ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ മൂന്ന് അധ്യാപകരേയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കുത്തിവയ്പെടുത്തു. കൂടുതല്‍ പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റാബിസ് ക്ലിനിക്കിലെത്തിച്ച് വിദഗ്ധ പരിശോധനയും കൗണ്‍സലിംഗും നടത്തി.
സ്കൂളിലെ ആക്രമണത്തിനുശേഷം വെരൂര്‍ ലൈബ്രറി ഭാഗത്തേക്ക് ഓടിയ നായ അവിടെ തൊഴിലുറപ്പ് ജോലികള്‍ ചെയ്തുകൊണ്ടിരുന്ന പുതുച്ചിറ മുട്ടുചിറമറ്റം തങ്കമ്മ കുമാരന് (53)നെയും കടിച്ചു. തങ്കമ്മയെയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച് വാക്സിനേഷന് നടത്തി.
അക്രമകാരിയായ നായയെ ചത്ത നിലയിൽ കണ്ട ത്തി. പിന്നീട് മൃഗസംരക്ഷണ വിഭാഗത്തിനു കൈമാറി. തിരുവല്ല മഞ്ഞാടിയിലുള്ള ലാബില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു.